തിരുവനന്തപുരം: അസത്യങ്ങളും അർധസത്യങ്ങളും കുത്തിനിറച്ച് സർക്കാർ ഗവർണറെക്കൊണ്ട് പ്രസംഗിപ്പിച്ച തെറ്റായ ഡോക്കുമെന്റാണ് നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒരു സർക്കാരിന്റെ പരാജയം വരികൾക്കിടയിലൂടെ മുഴച്ചുനിൽക്കുകയാണ്.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നുസമ്മതിക്കുന്നതാണ് നയപ്രഖ്യാപനം. കേന്ദ്രത്തിൽനിന്ന് 53,000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന സർക്കാർ അക്കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തിൽ പറയുന്നില്ല. ഇപ്പോൾ മറ്റു ചില കണക്കുകളാണ് പറയുന്നതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ഉയർത്തിപ്പിടിക്കുന്ന മതേതരജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും നയപ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിൽ മന്ത്രി സജി ചെറിയാൻ ഏറ്റവും വലിയ വർഗീയവാദം ഉയർത്തി. ആ മന്ത്രിയെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ടാണ് മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നെന്ന അവകാശവാദം ഉന്നയിക്കുന്നത്.
ഭരണഘടന അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവർണർ വായിക്കേണ്ടത്. ഗവർണർ ബോധപൂർവം അത് വിട്ടുകളയുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ്. അതിനുള്ള അധികാരം ഗവർണർക്കില്ല. സ്വന്തം കാര്യങ്ങൾ പറയുകയല്ല ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ചെയ്യേണ്ടത്. സർക്കാർവാദത്തോട് യോജിക്കുന്നു.
പക്ഷ, മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ തെറ്റായ അവകാശവാദങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഗവർണർക്കെതിരേ പറഞ്ഞത്. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴൊക്കെ ഗവർണറുമായി ഏറ്റുമുട്ടലുണ്ടാകും. സർക്കാരിന്റെ പ്രതിസന്ധി മാറിക്കഴിയുമ്പോൾ ഗവർണറുമായി സെറ്റിൽ ചെയ്യും.
സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന്റെ പേരിലാണ് സർവകലാശാലകൾ സംഘർഷഭരിതമായത്. എന്നാൽ ഒരു രാത്രി കഴിഞ്ഞ് നേരം പുലർന്നപ്പോൾ എല്ലാം ഒത്തുതീർപ്പിലാക്കി. വിസിമാരെ രണ്ടുപേരും വീതംവച്ചെടുത്തു. എന്തിനാണ് ഇവർ കേരളത്തെ കബളിപ്പിച്ചത്. അതുപോലെ ഒരു നാടകമാണ് ഇന്നു സഭയിലും നടന്നത്. ഗവർണറും സർക്കാരും തമ്മിൽ തർക്കം എന്ന് കേൾക്കുമ്പോൾത്തന്നെ ജനങ്ങൾ ചിരിച്ചുതുടങ്ങിയിട്ടുണ്ട്.
പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ഇനി ചെയ്യുമെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഒരു വിശ്വാസ്യതയുമില്ലാത്ത ഡോക്കുമെന്റായി നയപ്രഖ്യാപന പ്രസംഗം മാറിയെന്നും സതീശൻ കൂട്ടിച്ചേർത്തു.